Saturday, August 3, 2013

re-birth in indian and semistic religions

M.M അക്ബറിന്റെ പുനർജന്മത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഈ കുറിപ്പിനാധാരം.

പുനര്‍ജന്മവാദം തെറ്റാണെന്നിരിക്കട്ടെ. അതനുസരിച്ചു ദൈവം വളരെ 'ഫ്രെഷ്" ആയിട്ടാണ് ഒരു സൃഷ്ടി നടത്തുന്നതു. ഈ സൃഷ്ടിയിൽ ഒരു വിഭാഗം വളരെ ദുരിദം അനുഭവിക്കുന്നതു നമുക്കു കാണാം. അതു പോലെ ജന്മനാൽ വൈകല്യമുള്ളവരും കഷ്ടപ്പെടുന്നു.
എന്തായിരിക്കും ഈ ദുരിതത്തിനു കാരണം.
ഇവരുടെ പൃശ്നങ്ങളും കുഴപ്പങ്ങളും സൃഷ്ടാവിൽ മാത്രം ആരോപിക്കാവുന്നതാണ്.
ഉദാഹരണത്തിന് ഒരു ഹോളോബ്രിക്സ് ഉണ്ടാക്കുന്ന സ്ഥാപനം എടുക്കുക. ഒരാൾ സിമന്റും കരിങ്കൽ പൊടിയും ചേർത്ത് യന്ത്രസഹായത്താലണല്ലോ ബ്രിക്സ് ഉണ്ടാക്കുന്നത്. ഉണ്ടാക്കിയ ചില ബ്രിക്സുകൾ കേടായിപ്പോയി എന്നിരിക്കട്ടെ. അത് ആരുടെ കുറ്റമാണ്. തീർച്ചയായും അതു ഉണ്ടാക്കിയ ആളുടേതുതന്നെ. ഒന്നുകിൽ അയാൾക്ക് കൃത്യമായി അത് ഉണ്ടാക്കാനറിയില്ല അല്ലേങ്കിൽ ആ യന്ത്രത്തിനെന്തെങ്കിലും കേടുപാടുണ്ടായിരിക്കണം. രണ്ടു കാര്യമായാലും ദോഷം ആ പണിക്കാരനു വരും. ഇനി അതുമല്ലെങ്കിൽ ശരിയായിട്ടു ഉണ്ടാക്കാനറിഞ്ഞിട്ടും വേണമെങ്കിൽ മോശം ബ്രിക്സുകൾ ഉണ്ടാക്കുകയുമാവാം.
അതായത് സൃഷ്ടിയിലുള്ള ദോഷങ്ങൾ സൃഷ്ടാവിൽ വരും. സൃഷ്ടാവ് പരിപൂർണ്ണ ജ്ഞാനിയല്ലെന്നോ അല്ലെങ്കിൽ പരിപൂർണ്ണ കാരുണ്യവാനല്ലെന്നൊ അതുമല്ലെങ്ങിൽ പരിപൂർണ്ണ ശക്തനല്ലെന്നൊ വരും.
മേൽപ്പറഞ്ഞ ആശയം ദൈവത്തിൽ വിശ്വസിക്കുന്ന ആർക്കും സമ്മതമല്ല. എല്ലാ മതങ്ങളിലും സൃഷ്ടാവ് പരിപൂർണ്ണമായ ജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും ശക്തിയുടെയും ഉറവിടമാണ്.
അതുകൊണ്ടു സൃഷ്ടിയിലെ ദോഷങ്ങൾ സൃഷ്ടിയിൽ തന്നെ ആരോപിക്കേണ്ടി വരും.
എന്നാൽ ദുരിതം അനുഭവിക്കുന്ന എല്ലാവരും ഈ ജന്മത്തിൽ പറയത്തക്ക തെറ്റുകളൊന്നും ചെയ്തിട്ടുള്ളവരല്ല. എല്ലാ കാര്യവും കാരണത്തോടു കൂടിയതാണ് എന്നാണല്ലോ. മാത്രവുമല്ല കാരണം കാര്യത്തിന്റെ മുൻപേ ഉണ്ടാവുന്നതുമാണ്. കാര്യം കാരണത്തെ പിന്തുടരുന്നു. അതുകൊണ്ടൂ പണ്ടുള്ള ആ കാരണം ജീവിയുടെ പൂർവ്വജന്മമാവണം. ഇതാണ് യുക്തി.
ഇവിടെ ശ്രെദ്ധേയമായ ഒരു കാര്യം സെമിസ്റ്റിക് മതങ്ങളിലുള്ളതുപോലെയല്ല ഈ ദുരിതവും സുഖവും. അതായത് സൃഷ്ടിയുടെ തെറ്റുകൾക്കു സൃഷ്ടാവ് നൽകുന്ന ശിക്ഷയല്ല ഈ ദുരിതം അതുപോലെ നന്മക്കു നൽകുന്ന പോത്സാഹനമല്ല സ്വർഗ്ഗീയ ആനന്ദം. മറിച്ച് അവയുടെ പൃവർത്തികൾക്കുള്ള സ്വാഭാവികമായ പ്രതിപ്രവർത്തനങ്ങളാണ് അവ. ഈശ്വരൻ ഒരു സാക്ഷിമാത്രമാണ് ഇവിടെ.
ഇതുപോലെ ജീവൻ സുഖവും ദുഃഖവും അനുഭവിച്ചു ഒരു ചാക്രികമായ പ്രവർത്തനത്തിലാണ്.

ഇനി സെമിസ്റ്റിക് മതങ്ങളിലെ പുനരുത്ഥാനം എന്ന ആശയത്തിലും ചില പ്രശ്നങ്ങളുണ്ട്. അതായത് 'ഫ്രഷ്"ആയി സൃഷ്ടിച്ച ജീവനെ സൃഷ്ടാവ് തന്നെ വിധിക്കുന്നു എന്നിട്ട് നിത്യമായ നരകത്തിലേക്കൊ സ്വർഗ്ഗത്തിലേക്കോ നയിക്കുന്നു.
ഒരു പൃശ്നം മനുഷ്യന്റെ ആയുർദൈർഘ്യമാണ്. കേരളത്തിൽ ശരാശരി ആയുർദൈർഘ്യം ഏകദേശം അറുപതു വയസ്സാണ്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണിയും കലാപങ്ങളും കാരണം ഇതു വെറും നാൽപ്പത്തഞ്ചു വയസ്സാണ്. ഈ കാലയളവിൽ ചെയ്യുന്ന തെറ്റിനോ ശരിക്കോ കിട്ടുന്നതോ നിത്യമായ, അനന്തമായ സ്വർഗ്ഗനരകവാസവും.
ഒരാൾ ചെയ്തതെറ്റിനനുസരിച്ചല്ലെ ശിക്ഷനടപ്പിലാക്കാൻ പറ്റൂ. എന്തോ കട്ട കുറ്റത്തിനു ഒരു കോടതിയും ജീവപര്യന്തം ശിക്ഷ വിധിക്കില്ല. അതായത് നരകത്തിൽ പോകുന്ന ആൾ അയാൾ ചെയ്യാത്ത തെറ്റിനുകൂടെ ഫലം അനുഭവിക്കുന്നു. അതുപോലെ സ്വർഗ്ഗത്തിൽ പോകുന്ന ആൾ ചെയാത്ത നന്മക്കുകൂടെയുള്ള സുഖവും അനുഭവിക്കുന്നു.ഇതു യുക്തിക്കും നീതിക്കും നിരക്കുന്നതല്ല.

ഇനി ദൈവവചനം കേട്ടിട്ടിലാത്ത ഒരു വലിയവിഭാഗം ജനതയുണ്ടല്ലോ. അവരുടെ കാര്യമോ ? അവരെ സ്വർഗ്ഗത്തിലേക്കു വിടാൻ പറ്റില്ല. കാരണം ദൈവവചനങ്ങൾ സശ്രദ്ധം പരിപാലിച്ചു ജീവിച്ചവർക്കുള്ളതാണ് അത്. നരകത്തിലേക്കും തീരെയും പറ്റില്ല. കാരണം പാവങ്ങൾക്കു ഇതൊന്നും അറിഞ്ഞുകൂടായിരുന്നല്ലോ.ഇനി പാവം തോന്നി സ്വർഗ്ഗത്തിലേക്കു വിട്ടു എന്നു കരുതുക. അങ്ങനെയാണെങ്കിൽ ദൈവവചനം കേൾക്കാതിരിക്കുകയല്ലേ നല്ലത്. വളരെ എളുപ്പത്തിൽ സ്വർഗ്ഗത്തിലെത്താമല്ലോ.

ഭാരതീയദർശനമനുസരിച്ച് ജീവൻ താന്താങ്ങളുടെ വാസനക്കനുയോജ്യമായ ശരീരങ്ങളിൽ ബൃഹ്മാണ്ഡം മുഴുവൻ കറങ്ങിക്കൊണ്ടിരിക്കുന്നു. ശരിയായ അറിവിലൂടെയും മനനത്തിലൂടെയും ഈ മാറിക്കൊണ്ടിരിക്കുന്ന ശരീരവും മനസ്സും മാത്രമല്ല താനെന്നും ചിരന്തനമായ സച്ചിദാനന്ദമാണ് തന്റെ സ്വരൂപമെന്നും അറിയുന്നു. അളവില്ലാത്ത ശാന്തിയറിയുകയും ആ ചൈതന്യത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്യുന്നു. ഇതാണ് മോക്ഷവും പരമമായ ഗതിയും. ഇതു സകലർക്കും പ്രാപ്യവുമാണ്.